കോഴിക്കോട്: ബേപ്പൂർ അഴിമുഖത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. കടലിൽ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന ചെറിയ ബോട്ടാണ് അപകടത്തിൽ പെട്ടത്. ഈ സമയം കടലിൽ ശക്തമായ തിരമാല ഉണ്ടായിരുന്നു. തിരമാലയിൽ ആടിയുലഞ്ഞ ബോട്ട് പെട്ടെന്ന് കീഴ്മേൽ മറിയുകയായിരുന്നു. സംഭവ സമയത്ത് ഇതുവഴി മത്സ്യബന്ധനത്തിന് പോവുകയായിരുന്ന മറ്റൊരു മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറിഞ്ഞ ബോട്ടിൽ ഉണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കയർ എറിഞ്ഞു കൊടുത്ത് ആദ്യം മറിഞ്ഞ ബോട്ടിനരികിലേക്ക് എത്തിച്ചു. തുടർന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ ബോട്ടിലേക്ക് മാറ്റി. അപകടത്തിൽ നിസാര പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽപ്പെ ബോട്ട് രക്ഷാപ്രവർത്തനം നടത്തിയ ബോട്ടിലെ ജീവനക്കാർ കണ്ടില്ലായിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. അതേസമയം കാലാവസ്ഥ തെളിഞ്ഞ അന്തരീക്ഷം ആയതുകൊണ്ട് തന്നെ മത്സ്യബന്ധനത്തിന് യാതൊരു വിലക്കും ഇല്ലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ശക്തമായ തിരമാലയാണ് ബേപ്പൂർ അഴിമുഖത്തിനോട് ചേർന്ന് കടലിൽ ഉണ്ടായത്. അപകടത്തെ തുടർന്ന് കടലിൽ മറിഞ്ഞ ബോട്ടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ ബോട്ട് കയർ കെട്ടി വലിച്ച് കരയോട് അടുപ്പിച്ചു.